ന്യൂഡൽഹി: ജനജീവിതം സുഗമമാക്കാനും ചെറിയ നിയമലംഘനങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിവാക്കുന്നതിനും ശിക്ഷ ലഘൂകരിക്കുന്നതിനും 79 വിവിധ കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യുന്ന ജനവിശ്വാസ് ബിൽ ലോക്സഭയിൽ ഇന്നലെ അവതരിപ്പിച്ചു.
79 കേന്ദ്ര നിയമങ്ങളിൽ ആകെ 784 ഭേദഗതികളാണു നിർദേശിക്കുന്നത്. കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴകൾ പരിഷ്കരിക്കുകയും അപ്പീൽ അഥോറിറ്റികൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബില്ല് സഭയിൽ അവതരിപ്പിച്ചുകൊണ്ട് വാണിജ്യവ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ് പറഞ്ഞു.
ബിൽ രണ്ടാമതും സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. വിശദമായ ചർച്ചകൾ നടന്നിട്ടുണ്ടെന്നും നിസാരമായ കുറ്റങ്ങൾ മാത്രമാണു കുറ്റവിമുക്തമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം സഭയിൽ അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു.
കമ്മിറ്റിയുടെ ശിപാർശകൾക്കൂടി പരിഗണിച്ചാണ് ഇപ്പോൾ പുതിയ രൂപത്തിൽ ബിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ജനവിശ്വാസ് ബിൽ പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാൻ സൗകര്യമുണ്ടാകും. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുന്പുതന്നെ പുതുക്കിയാൽ കാലാവധി തീർന്ന തീയതി മുതൽത്തന്നെ പുതുക്കൽ ഫലപ്രദമാകും.
വാഹനം ഇടിച്ചുണ്ടാകുന്ന അപകടം അറിയിക്കാതിരുന്നാൽ ജയിൽ ശിക്ഷയും 25,000 രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഉണ്ടായിരുന്നത്. ഇതിൽ ജയിൽശിക്ഷ ഒഴിവാക്കി ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാക്കി. ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് 5000 മുതൽ 10,000 രൂപ വരെ പിഴ ഈടാക്കും.